കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പുതിയ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകണമെന്നും പത്തനംതിട്ട പളളിക്കൽ ഗ്രാമപഞ്ചായത്തിനോട് കോടതി നിർദേശിച്ചു. തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ മദറിന്‍റെ പേരിലാണ് ജനന സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തിരുന്നത്. പിതാവിന്റെ പേര് ചേർക്കാൻ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അധികാരം വിനിയോഗിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. ദുബൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് യുവാവും യുവതിയും പ്രണയത്തിലായത്.
യുവാവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി 2012ൽ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടിക്ക് ജന്മം നൽകി. വിവാഹിതർ അല്ലാത്തതിനാൽ അന്നത്തെ സാഹചര്യത്തിൽ സിംഗിൾ മദറായാണ് ജനന രജിസ്ട്രേഷൻ നടത്തിയത്. അതിനാൽ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.





























