കൊച്ചി: പോസ്റ്റൽബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ കഴിയുകയെന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. റൂൾ 27 പ്രകാരം വോട്ടെണ്ണൽ സമയത്തിന് തൊട്ടുമുമ്പുവരെ പോസ്റ്റൽ ബാലറ്റ് സമർപ്പിക്കാമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിന് അനുവദിച്ച സമയം കഴിഞ്ഞു എന്നായിരുന്നു കമ്മീഷൻ്റെ എതിർ സത്യവാങ്മൂലം. പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്നും,, കമ്മീഷൻ ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാലും തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലായതിനാലും ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. പോസ്റ്റൽ വോട്ടിങ്ങിനായി നിശ്ചയിച്ചിരുന്ന നിശ്ചിത തീയതികൾ കഴിഞ്ഞ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കോടതി ഇന്ന് എന്ത് നിരീക്ഷണം നടത്തും എന്നതിനെ ആശ്രയിച്ചിരിക്കും നൂറുകണക്കിന് ഉദ്യോഗസ്ഥരുടെ വോട്ടവകാശം.






























