കോന്നി : സംസ്ഥാനത്തെ തന്നെ വനം വകുപ്പിന്റെ പ്രധാന തേക്ക് തടി വില്പന കേന്ദ്രമായ കല്ലേലി തേക്ക് ഡിപ്പോയിൽ തേക്ക് തടികളുടെ വില്പന വർധിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് ഇടയിൽ മൂന്ന് കോടിയിലേറെ രൂപയുടെ തേക്ക് തടികൾ ആണ് കല്ലേലി ഡിപ്പോയിൽ നിന്ന് വിറ്റഴിക്കപെട്ടത്. തെക്കൻ കേരളത്തിൽ തന്നെ ജനങ്ങൾക്ക് നേരിട്ട് തേക്ക് തടികൾ വാങ്ങാനാകുന്ന ഡിപ്പോകളിൽ ഒന്നാണ് പുനലൂർ ടിംമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേലി തേക്ക് ഡിപ്പോ. അറുപതു വർഷത്തിൽപരം പഴക്കമുള്ള തേക്കാണ് ഇവിടെ നിന്ന് വിൽക്കുന്നത്. നാട്ടിൽ വളരുന്ന തേക്കിനേക്കാൾ ഗുണമേന്മ കൂടുതൽ ആണ് കാട്ടുതേക്കിന് എന്നാണ് കച്ചവടക്കാർ പറയുന്നത്. നിറവും മണവും നോക്കി തേക്കിന്റെ ഗുണ നിലവാരം നിശ്ചയിക്കുന്ന കച്ചവടക്കാർ ഉണ്ട്.
തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതൽ തേക്കുകൾ കൊണ്ടുപോകുന്നത്. തേക്ക് ലോഡുകൾ ഈ സംസ്ഥാനങ്ങളിൽ എത്തിയാൽ ഉടൻ തന്നെ വാങ്ങുവാൻ വലിയ വ്യവസായ സംഘങ്ങൾ തയ്യാറാണെന്നും ഇടനിലക്കാർ പറയുന്നു. കോന്നി, റാന്നി വനം ഡിവിഷനുകളിലെ തേക്ക് തോട്ടങ്ങളിൽ വളരുന്ന തേക്കുകൾ ആണ് ഡിപ്പോയിൽ കൂടുതലായും വിൽക്കുന്നത്. വീട് നിർമ്മാണത്തിനായി തേക്ക് തടികൾ വാങ്ങുന്നവരും ഉണ്ട്. വീട് നിർമ്മാണത്തിനുള്ള അനുമതി പത്രം, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി എത്തിയാൽ വീട് നിർമ്മാണത്തിനുള്ള തേക്ക് വാങ്ങാൻ കഴിയും.
ലേലത്തിൽ കൂടിയാണ് വില്പന. മഴ നനഞ്ഞാലും വെയിലേറ്റാലും തേക്ക് തടികൾക്ക് കേടുപാടുകൾ സംഭവിക്കില്ല എന്നതിനാൽ ഏറെക്കാലം ഇത് നിലനിൽക്കും. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും ഇവിടെ നിന്ന് തേക്ക് തടികൾ വാങ്ങാറുണ്ട്. തേക്കിനോട് ഒപ്പം തന്നെ ചന്ദനവും വിറ്റഴിക്കപ്പെടുന്നു. മറയൂരിൽ നിന്ന് എത്തിക്കുന്ന ചന്ദനം ആണ് ഇവിടെ വിൽക്കുന്നത്. ഇതിനായി പ്രത്യേക സ്ട്രോങ്ങ് റൂമും ക്രമീകരിച്ചിട്ടുണ്ട്. മരുതി, തേമ്പാവ്, വെന്തേക്ക്, ഇലവ്, വട്ട തുടങ്ങിയ പാഴ്മരങ്ങളും ഇവിടെ വിൽക്കപ്പെടുന്നുണ്ട്.





























