ന്യൂഡൽഹി: രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച നീറ്റ് (NEET) പരീക്ഷയുടെ പുനഃപരീക്ഷാ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന്‍ വ്യോമയാന സേനയുടെ (ഐഎഎഫ്) സഹായവും തേടും. രാജ്യത്തുടനീളം ചോദ്യ പേപ്പറുകള്‍ സുരക്ഷമായി എത്തിക്കുന്നതിന് Mi-17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍ കേന്ദ്രം തേടുന്നത്.
18 പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷാ പേപ്പര്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നും ചോദ്യപേപ്പര്‍ വിതരണ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കാനാണ് ഹെലികോപ്റ്റര്‍ സഹായം തേടുന്നത്. പുനഃപരീക്ഷ സുഗമമായി നടപ്പാക്കാന്‍ കര്‍ശന മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്റിയിരിക്കുന്നത്. ജൂണ്‍ 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഉണ്ടാകില്ല.
മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, സ്മാര്‍ട്ട് വാച്ച് അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകും പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുള്ളത്. പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തും.
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒരുക്കിയ വിവിധ തട്ടിലുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ആദ്യ പടിയായാണ് ഉദ്യോഗസ്ഥരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയത്. മെയില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് സംഭവം വഴിവെച്ചത്. ഇതോടെയാണ് സുരക്ഷ കര്‍ശനമാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 21നാണ് പരീക്ഷ നടക്കുക.





























