തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കനത്തമഴയെ തുടർന്ന് കന്യാകുമാരിയിൽ ജമ്മുകശ്മീരിലെ കത്രയിലേക്ക് സർവീസ് നടത്താനിരുന്ന ഹിമസാഗർ എക്സ്പ്രസ്സ് റദ്ദാക്കി. ഇന്ന് ഉച്ചക്ക് 2.15ന് കന്യാകുമാരിയിൽ നിന്നും യാത്രതിരിക്കാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. മാത വൈഷ്‍ണോ ദേവി യാത്ര ട്രാക്കിൽ മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടെ വലിയ നാശംനേരിട്ടിരുന്നു. ഇവിടെ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തകർ ഇവിടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതിനിടയിലാണ് ഹിമസാഗർ എക്സ്‍പ്രസ്സ് റദ്ദാക്കിയിരിക്കുന്നത്.
നാല് ദിവസമെടുത്താണ് കന്യാകുമാരിയിൽ നിന്ന് സർവീസ് തുടങ്ങുന്ന ഹിമസാഗർ എക്സ്പ്രസ്സ് കത്രയിലെ മാതാ വൈഷ്‍ണോ ദേവി സ്റ്റേഷനിൽ എത്തുന്നത്. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴയും മേഘവിസ്ഫോടനവും മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ കൂടി അധികൃതർ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 45 ആയി. മണ്ണിടിച്ചിലിൽ പാലങ്ങൾ തകരുകയും വൈദ്യുതി ലൈനുകൾക്കും മൊബൈൽ ടവറുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.





























