തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, കയർഫെഡ്, ഖാദി ബോർഡ് തുടങ്ങിയ പരീക്ഷകളിലാണ് പിഎസ്‌സിയുടെ വിശദീകരണം. നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിഎസ്‌സി. അതേസമയം കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. നിലവിൽ ഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷകളിൽ കേസെടുത്തേക്കും.
താല്പര്യമുള്ള ഒരാളെ ബോധപൂർവ്വം ഒന്നാം റാങ്കിലേക്ക് കൊണ്ടുവരുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്നും ഇതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തൽ. എസ്‌ഐടിക്ക് ലഭിച്ച പരാതികള്‍ 100 കടന്നു. മുഴുവന്‍ പരാതികളിലും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



























