കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത് ഹിന്ദുത്വവാദികള്‍. ജൂലൈ അഞ്ചിന് സൗത്ത് 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമിലാണ് സംഭവം. ഒരു സംഘം ആളുകള്‍ പള്ളിയിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു. ഹിന്ദു ഹിന്ദു ഭായ് ഭായ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രവാക്യങ്ങള്‍ വിളിച്ചാണ് ഹിന്ദുത്വര്‍ പള്ളിയിലേക്ക് എത്തിയത്. പള്ളിയുടെ ജനാലകള്‍ തകര്‍ത്ത അക്രമികള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റുകയും ചെയ്തു. പള്ളിയിലെ മറ്റ് വസ്തുവകകളും ഇവര്‍ നശിപ്പിച്ചു. അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളും തകര്‍ത്തു. ഇതേ ദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ക്രിസ്ത്യന്‍ മതസ്ഥര്‍ ഹിന്ദുത്വരാല്‍ ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ ഫരീദ്പൂര്‍ പരിസരത്തുള ഗ്രേസ് പള്ളി ആക്രമിക്കപ്പെട്ടു. ഒരു സംഘം ആളുകള്‍ ചേർന്ന് പാസ്റ്ററെയും മര്‍ദിച്ചു.
രാവിലെ പത്ത് മണിയോടെ പ്രാര്‍ത്ഥനക്കിടെയിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ പാസ്റ്ററെയും വിശ്വാസികളെയും ശാരീരികമായി മര്‍ദിക്കുകയായിരുന്നു. മുര്‍ഷിദാബാദില്‍ വിധവയായ ബര്‍ണാലി ചാറ്റര്‍ജിയെ ഹിന്ദുത്വര്‍ ചേര്‍ന്ന് മര്‍ദിച്ചു. ക്ഷേത്രം നിര്‍മിക്കാന്‍ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. പ്രദേശവാസികള്‍ വിഷയത്തില്‍ ഇടപെട്ടതോടെ അക്രമികള്‍ ഒളിവില്‍ പോവുകയും ചെയ്തു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ വ്യാപകമായാണ് ആക്രമിക്കപ്പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാനോ നിയമനടപടികള്‍ സ്വീകരിക്കാനോ സുവേന്ദു സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറിച്ച് ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.






























