ന്യൂഡല്‍ഹി : പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
പുരന്ദരെ വളരെ ചെറുപ്രായത്തിൽ തന്നെ ശിവജിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട കഥകൾ എഴുതിത്തുടങ്ങിയിരുന്നു. അവ പിന്നീട് സമാഹരിച്ച് ‘തിംഗ്യ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു.’ശിവ് ഷാഹിർ’ എന്ന പേരിൽ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവാജി മഹാരാജിന്റെ മുൻനിര അധികാരികളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. 2015ൽ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.