കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മാറ്റം കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണസ്വാധീനം ഉറപ്പിക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി സർക്കാർ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പുതിയ സർക്കാരിനെ ആര് നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം. പുതിയ എംഎൽഎമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്തിട്ടുണ്ട്. മെയ് 9-ന് കൊൽക്കത്തയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. ആകെ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. അതേസമയം തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും രാജിവെക്കാൻ മമത ബാനർജി ആദ്യം തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടതോടെയാണ് ബിജെപി സർക്കാരിന് ഔദ്യോഗികമായി വഴിയൊരുങ്ങിയത്.






























