കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ ഉണ്ടായ അപകടത്തിൽ കുടുങ്ങിപ്പോയ ഹിറ്റാച്ചി ഫയർ ഫോഴ്സ് അധികൃതർ പുറത്തെടുത്തു. സംഭവം നടന്ന് 5 മാസത്തിനു ശേഷമാണ് മണ്ണ് മാന്തി യന്ത്രം പുറത്തെടുത്തത്. അപകടസ്ഥലത്തിന് തൊട്ടുതാഴെയായി കുടുങ്ങിപോയ മണ്ണ് മാന്തിയന്ത്രം പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട ഫയർ ഫോഴ്സ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ ആയിരുന്നു നടപടികൾ. ജൂലായ് 8 നായിരുന്നു പയ്യനാമൺ ചെങ്കുളം പാറമടയിൽ എസ്‌കവേറ്ററിന് മുകളിൽ കൂറ്റൻ പാറ ഇളകി വീണ് ബീഹാർ സ്വദേശി അജയ് റായ്, സഹായി മഹാദേവ് പ്രധാൻ എന്നിവർ മരണപ്പെടുന്നത്. അജയ് റായിയെ ക്യാബിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുവാൻ കഴിയാതെ വന്നതോടെ വലിയ ക്രയിൻ എത്തിച്ച ശേഷം ടാസ്ക്ക് ഫോഴ്സ് അടക്കമുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏകോപിപിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് എസ്‌കവേറ്ററുകൾ ആണ് സംഭവ സ്ഥലത്ത് കുടുങ്ങിയിരുന്നത്. ഇതിൽ പൂർണ്ണമായി തകർന്ന മണ്ണ് മാന്തിയന്ത്രം മാത്രമേ പുറത്തെടുത്തിരുന്നുള്ളു. പാറമടയുടെ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നതിനാൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രത്യക അനുമതി വാങ്ങിയ ശേഷമാണ് ജില്ലാ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ മണ്ണ് മാന്തിയന്ത്രം പുറത്തെത്തിച്ചത്.





























