കോന്നി : കഴിഞ്ഞ അഞ്ച് വർഷക്കാലമായി കണ്ണിലെ കൃഷ്ണമണിപോലെ കോന്നി ഫോറസ്റ്റ് സ്ട്രൈകിങ് ഫോഴ്സ് അധികൃതർ പരിപാലിച്ചുവന്നിരുന്ന കൃഷ്ണപരുന്ത് ചിറകുകൾ വീശി ആകാശത്ത് പറന്നുയർന്നു. 2021 ൽ കൊല്ലം ജില്ലയിലെ തേവലക്കരയിൽ നിന്നാണ് ചിറകിന് പരിക്കേറ്റ് പരുന്തിനെ അവശ നിലയിൽ കണ്ടെത്തിയതായി വനം വകുപ്പിന്റെ കോന്നി സ്ട്രൈകിങ് ഫോഴ്സ് ഓഫീസിൽ വിവരം ലഭിക്കുന്നത്. ആരോ വളർത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്ന പരുന്ത് പറക്കുവാൻ പോലും കഴിയാതെ തീരെ അവശനിലയിൽ ആയിരുന്നു. അന്ന് അഞ്ച് വയസായിരുന്നു ഇതിന്റെ പ്രായം.
കോന്നി സ്ട്രൈകിങ് ഫോഴ്സ് ഓഫീസിൽ എത്തിച്ച പരുന്തിനെ വനം വകുപ്പ് വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ചിറകിന് മാരകമായി മുറിവേറ്റതിനാൽ ഇതിന് പറക്കുവാൻ കഴിയില്ല എന്ന് കണ്ടെത്തുകയായിരുന്നു. വളർത്തി ഉപേക്ഷിച്ചവർ ഇത് പറക്കാതെ ഇരിക്കുവാൻ ചിറകിൽ മാരകമായി മുറിവ് ഏൽപ്പിച്ചത് ആകാം എന്നായിരുന്നു അധികൃതരുടെ നിഗമനം. പറക്കുവാൻ കഴിയില്ല എന്ന് ഡോക്ടർ വിധി എഴുതിയെങ്കിലും പരുന്തിന് പരിശീലനം നൽകുവാൻ സ്ട്രൈകിങ് ഫോഴ്സ് അധികൃതർ തീരുമാനിച്ചു.
രാവിലെ മുതൽ പരീക്ഷണ പറക്കൽ നടത്തിയും ചില വ്യായാമങ്ങൾ ചെയ്യിപ്പിച്ചും ഉദ്യോഗസ്ഥർ പരുന്തിനെ പറക്കാൻ പ്രാപ്തമാക്കാൻ ശ്രമം തുടർന്ന്കൊണ്ടിരുന്നു. മീനും ഇറച്ചിയും ആയിരുന്നു ഇതിന് നൽകിയിരുന്ന പ്രധാന ഭക്ഷണം. ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശീലനത്തെ തുടർന്ന് പരുന്ത് സുഖം പ്രാപിക്കുകയും ചിറകുകൾ വിടർത്തി ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു. നാല് വർഷകാലത്തിന് ഇടയിൽ ആരോടും അക്രമണ സ്വഭാവം കാണിക്കാതെയായിരുന്നു പരുന്ത് ഉദ്യോഗസ്ഥരുമായി ഇടപഴകിയത്. പരുന്ത് സുഖം പ്രാപിച്ച് പറന്നകന്നത് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും വർഷങ്ങളായി കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ വിട്ടുപോയതിൽ സ്ട്രൈകിങ് ഫോഴ്സ് ഉദ്യോഗസ്ഥർക്കും ദുഃഖമുണ്ട്.





























