കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയിൽ. ഗർഭിണിയായ 22കാരിയായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസാണ് രണ്ടു പേരെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ രാജാ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്. പ്രസവത്തിന് സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്.
ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഗർഭച്ഛിദ്രം നടത്താൻ തയ്യാറാകാത്തതിനാലാണ് ഈ യുവതിക്ക് അസമിലെ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. രണ്ടാമതും ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ഗർഭച്ഛിദ്രം ആവശ്യപ്പെടുകയായിരുന്നു. വീടുവിട്ടിറങ്ങിയ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച സംഘം, ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകർ എന്ന വ്യാജേനയാണ് ഇവരെ സമീപിച്ചത്. സംരക്ഷണം ഒരുക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവർ യുവതിയെ കോട്ടയത്തെ തീക്കോയിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
തീക്കോയിയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് പ്രതികൾ യുവതിയെ താമസിപ്പിച്ചിരുന്നത്. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന് ഇവർ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞിനെ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവതിയെ പ്രതികൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ വീട്ടിൽ തന്നെ മറ്റ് രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ ഭീഷണിയെയും മർദനത്തെയും തുടർന്നാണ് യുവതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസാണ് പ്രതികളായ രാജ, അർജുൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇത്തരത്തിൽ കൂടുതൽ ഗർഭിണികളെ ഇവർ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും, മുൻപ് സമാനമായ രീതിയിൽ കുഞ്ഞുങ്ങളെ പണത്തിനായി വിറ്റിട്ടുണ്ടോ എന്നതിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
































