തൃശൂർ : പതിന്നാല് കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാൻസ് നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ ഒരു പ്രതി അറസ്റ്റിലായി. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ. തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ മുങ്ങിയ ഗ്രീഷ്മയെ ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഹീവാൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.
പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ പത്മശ്രീ സുന്ദർ സി മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ, കോണ്‍ഗ്രസ് നേതാവ് അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ എന്നിവർ ഈ തട്ടിപ്പ് കേസില്‍ ജയിലിലാണ്. സ്ഥാപനത്തിന്റെ ഡയറക്ടർമാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡെപ്പോസിറ്റുകൾ സ്വീകരിച്ച് പണം വാങ്ങി തിരികെ നല്കാതെ വിശ്വാസ വഞ്ചന നടത്തിയതിന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 50 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 100 ഓളം പരാതിക്കാരിൽ നിന്നുമാണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചത്. പ്രതികൾക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരുന്നത്.
തൃശൂർ റൂറൽ ജില്ലയിലെ ചേർപ്പ്, ഗുരുവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആലത്തൂർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലും പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെ്യത് അന്വേഷണം നടന്നു വരുന്നു. തൃശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സി ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. ബഡ്സ് (Banning of unregulated Deposit Schemes) ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങൾ കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുകയും മറ്റു ഡയറക്ടർമാരുടെ സ്വത്തുക്കൾ ഫ്രീസ് ചെയ്തിരിക്കുകയുമാണ്.





























