തിരുവല്ല : മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്താൻ എത്തി പോലീസിന് നേരെയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പ്രതികളെ കീഴ്പ്പെടുത്തതിനിടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ വീട്ടിൽ നിബിൻ ജോസഫ്( 35 ), ചങ്ങനാശ്ശേരി ഫാത്തിമാ പുരം അമ്പാട്ട് വീട്ടിൽ ആർ.കണ്ണൻ(27), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്പിൽ വീട്ടിൽ അൻസൽ റഹ്മാൻ( 25 ) എന്നിവരാണ് പിടിയിലായത്. പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ സന്ദീപ്, അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. സന്ദീപിന്റെ ഇടത് കൈവിരൽ ഒടിഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തിക്കപ്പുഴ മലയിൽ തോപ്പിൽ വീട്ടിൽ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് പിടിയിലായത്. ഒന്നാം പ്രതി നിബിനെ സംഭവ സ്ഥലത്തു വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികളായ കണ്ണനും അൻസലും ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതി നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേർന്ന് മാന്നാർ, കടപ്ര ഭാഗത്ത് നടത്തിയിരുന്ന കഞ്ചാവ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ജയന്റെ മകൻ ജയസൂര്യ പോലീസിന് ഒറ്റു നൽകിയിരുന്നു. ഇതിനെ തുടർന്ന് ഒന്നാംപ്രതി നിബിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യം ആണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പോലീസിന് കൈമാറിയതിന്റെ പേരിൽ മൂന്നാഴ്ച മുമ്പ് രാത്രി 10 മണിയോടെ കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ആശിർവാദ് സിനിമാസിൽ സിനിമ കാണാൻ എത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യൻ എന്നിവരെ നിഷാദും ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനും ചേർന്ന് തീയറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പിടിയിലായ ഇരുവരും റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും നിബിൻ ജോസഫും സംഘവും ചേർന്ന് ജയസൂര്യയെ വീട് കയറി ആക്രമിച്ചത്.





























