കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്റെ പരാതിയിലാണ് അന്വേഷണം. സംഭവത്തിൽ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണ് എന്നുമാണ് യൂട്യൂബ് വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്. പോലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുക്കണം.
അവിടെ കൊലപാതകവും ബലാത്സംഗവും നടക്കും. ശവങ്ങൾ കുന്നുകൂടുമെന്നും തമ്മിൽ തല്ലി മരിക്കുമെന്നുമാണ് മോഹൻദാസ് പറഞ്ഞത്.”ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്”- എന്നാണ് മോഹൻദാസിന്റെ അധിക്ഷേപം.






























