തിരുവനന്തപുരം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പോലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോൺ സംഭാഷണം പുറത്തായിരുന്നു. പോലീസുകാരന്റെ മർദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിച്ചു. പിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
പിന്നാലെയാണ് ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടിയത്. കുണ്ടറയിൽ യുവാവ് മരിച്ചതിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പോലീസ് മർദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം. ജൂൺ 16നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക ബുദ്ധുമുട്ടിനെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. പോലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണ കാരണമെന്ന് കൂടുംബം സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലീസിൻ്റെ വിശദീകരണം.






























