തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വിഷയം പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു. കുറ്റ്യാടിയിലെ സംഭവത്തിൻ്റെ പേരിൽ ഓപ്പറേഷൻ തൂഫാൻ എല്ലായിടത്തും ഇതുപോലെയാണെന്ന് പറയരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിരപരാധികളായ ആളുകളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കർക്കശമായി നേരിടുമെന്നും ചെന്നിത്തല അറിയിച്ചു.
വാഹനമിടിച്ച ശേഷം നിർത്താത പോയ സംഭവത്തിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യവിചാരണ ചെയ്തത്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം പോലീസ് നോക്കിനിൽക്കെ നടന്ന ആൾക്കൂട്ട വിചാരണയിൽ ഇതുവരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടില്ല. മർദനമേറ്റവർക്ക് പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം വേണ്ടെന്ന തീരുമാനത്തിൽ പോലീസ് തുടരുമ്പോഴാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.




























