ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധരാലി ദുരന്തത്തിൽ കാണാതായ 67 പേർ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകൾ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വർഷം കഴിഞ്ഞേ മരിച്ചതായി സാധാരണയായി പ്രഖ്യാപിക്കാറുള്ളൂ. ബന്ധുക്കളുടെ കൂടി അഭ്യർത്ഥനയിലാണ് നടപടി. കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാൻ ആവശ്യമായ ഏഴ് വർഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്‌ട്രേഷൻ നടത്താൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു.
ഇതോടെ പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ സ്ഥിരീകരിച്ചു. ഈ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് അപ്പീൽ അധികാരിയായി പ്രവർത്തിക്കും. ഓഗസ്റ്റ് 5-ന് പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. ഗംഗോത്രി താഴ്വരയുടെ മുകൾ ഭാഗത്തുണ്ടായ മേഘവിസ്ഫോടനം ധരാലിയിലും സമീപ ഗ്രാമങ്ങളിലേക്കും വെള്ളം, ചെളി, പാറകൾ എന്നിവയുടെ ശക്തമായ ഒഴുക്കിന് കാരണമായി. മിനിറ്റുകൾക്കകം വീടുകൾ ഒഴുകിപ്പോവുകയും റോഡുകളും പാലങ്ങളും തകരുകയും ചെയ്തു. ഈ ദുരന്തത്തിൽ നിരവധി കുടുംബാംഗങ്ങൾ ചിതറിപ്പോയി.






























