കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. ഇരിട്ടി മുഴക്കുന്ന് വിളയക്കാട്ടെ പി.സി. അഷ്റഫ് (50), കുമ്പള കോയിപ്പാടി പെർവാഡ് കടപ്പുറത്തെ ചായിന്റടി അബ്ദുൾ ഹമീദ് മുസ്ലിയാർ (41) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കാസർകോട് നായന്മാർമൂലയിലെ സാജിദ, ഉദുമ അരമങ്ങാനത്തെ ഉമ്മർ, ഭാര്യ ഫാത്തിമ, പരിയാരം ചെറുതാഴത്തെ ഇക്ബാൽ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
കൊച്ചി കടവന്ത്രയിലെ വ്യാപാരി സത്താറിന്റെ പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് അന്വേഷണം തുടങ്ങിയത്. ഉമ്മറും ഫാത്തിമയും ചേർന്ന് മകളെന്നു പറഞ്ഞ് സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുക്കുകയും ഇയാളിൽനിന്ന് സ്ത്രീധനമായി ആറരപ്പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സത്താർ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കൊച്ചിയിലെയും കണ്ണൂരിലെയും കാസർകോട്ടെയും പത്തിലേറെപ്പേർ ഇടനിലക്കാരായുണ്ട്. ബുധനാഴ്ച അറസ്റ്റിലായ അഷറഫാണ് സത്താറിനെ കാഞ്ഞങ്ങാട്ടെത്തിച്ചത്. വിവാഹത്തിന് കൂട്ടുനിന്നയാളാണ് അബ്ദുൾഹമീദ്. പ്രതികളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.