ബെംഗളുരു; പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് റിപ്പോർട്ട്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. റഹ്മത്ത് ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽ നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് ഇവർ വീണ്ടും മുംതാസ് അലിയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പോലീസിനെ വിവരമറിയിച്ചു. തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകൾ പോലീസിനോട് പറഞ്ഞത്.





























