വാഷിങ്ടൺ : ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ തകർത്ത് യുഎസ് സൈന്യം. ബന്ദർ അബ്ബാസ് തുറമുഖത്തെ അന്തർവാഹിനി, കപ്പൽ പരിപാലന കേന്ദ്രത്തിന് നേരെയാണ് അമേരിക്കൻ സൈന്യം കടൽ ഡ്രോണുകൾ ഉപയോഗിച്ചത്. മൂന്ന് ‘കോർസെയർ’ ഡ്രോണുകളാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടൽപ്പരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ വാഹനങ്ങളാണ് കോർസെയർ ഡ്രോണുകൾ. ലക്ഷ്യസ്ഥാനത്ത് ചെന്ന് ഇടിച്ചുതകരുന്ന തരത്തിലുള്ള ഇത്തരം ‘വൺ-വേ അറ്റാക്ക്’ ഡ്രോണുകളെ ആദ്യമായാണ് അമേരിക്ക പ്രയോഗിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്ക ഇനി മുതൽ ‘ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ’ എന്നറിയപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടു. ഈ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളിൽ നിന്നും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് അറിയിച്ചു. ഹോർമുസ് അടച്ചുവെന്ന ഇറാന്റെ പ്രഖ്യാപനത്തെയും ട്രംപ് തള്ളി. ‘ഹോർമുസ് തുറന്നിരിക്കുകയാണ്. അത് ഇനിയും തുറന്നിരിക്കും, ഇറാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും’ -ട്രംപ് പറഞ്ഞു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നീക്കങ്ങൾ നടത്തുന്നത്.
ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാനുമായുള്ള ഈ സംഘർഷത്തിൽ ഇതിനകം 14 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നാനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ആക്രമണങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.





























