ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. എന്നാൽ വാക്കുകളിൽ വിശ്വസിക്കാതെ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ നിരീക്ഷിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമുദ്ര സുരക്ഷയും ഗതാഗതവും പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യു.എസും ഇറാനും തമ്മിൽ തുടർന്നുവരികയാണ്. പശ്ചിമേഷ്യയെ സംഘർഷത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുകയാണ് യു.എസിന്റെ ലക്ഷ്യം.
മുൻപത്തേതുപോലെ എണ്ണയും വാതകവും കടലിടുക്കിലൂടെ വീണ്ടും വിതരണം ചെയ്യപ്പെടണമെന്നും, ഗൾഫ് രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും വാൻസ് പറഞ്ഞു. നേരത്തേ കപ്പലുകളിലെ ചരക്കിന്റെ മൂല്യത്തിന്റെ അഞ്ചുമുതൽ ഏഴുശതമാനംവരെ ട്രാൻസിറ്റ് ഫീസായി ഈടാക്കാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയൊരു പദ്ധതി തത്കാലം ഇല്ലെന്നാണ് ഇറാൻ ഇപ്പോൾ വ്യക്തമാക്കുന്നത്. കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിലാണ് നിലവിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.



























