ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും സാധ്യതയുള്ളതാണെന്നു ആഭ്യന്തര മന്ത്രാലയുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയുടെ നിരീക്ഷണം. തീരപ്രദേശത്തിന്റെ പകുതിയിലധികവും അപകടങ്ങൾക്കു സാധ്യതയുള്ളതുമാണെന്നും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സമിതി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമൂഹിക പങ്കാളിത്തം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ആസൂത്രണം എന്നിവയിലൂടെ കേരളം സമഗ്രവും വികേന്ദ്രീകൃതവുമായ ദുരന്ത നിവാരണ മാതൃക വികസിപ്പിച്ചിട്ടുണ്ടെന്നു സമിതി അഭിപ്രായപ്പെട്ടു.
എങ്കിലും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള വികസന മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും കാലാവസ്ഥാ പ്രവചത്തിനുള്ള മികച്ച സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. പൊതു അവബോധം സൃഷ്ടിക്കുന്നതിനു തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.




























