ബിഹാർ: ആൺകുട്ടി ജനിക്കാത്തതിനെ ചൊല്ലിയുള്ള ക്രൂരമായ ഗാർഹിക പീഡനത്തിനൊടുവിൽ മൂന്ന് പെൺമക്കളുടെ അമ്മയായ 26 വയസ്സുകാരിയെ ഭർത്താവും കുടുംബവും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. മതിഹാനി ഗ്രാമവാസിയായ പ്രിയങ്ക കുമാരിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
2021-ലായിരുന്നു വിവേക് പണ്ഡിറ്റും പ്രിയങ്കയും തമ്മിലുള്ള വിവാഹം. ഇവർക്ക് നാല് വയസ്സും മൂന്ന് വയസ്സുമുള്ള രണ്ട് പെൺകുട്ടികളും ഒൻപത് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്.
മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ പ്രിയങ്കയ്‌ക്കെതിരെ ഭർതൃവീട്ടുകാരുടെ പീഡനം കടുത്തു. ഭർത്താവും ഭർതൃപിതാവും മദ്യപിച്ചെത്തി പതിവായി മർദ്ദിച്ചിരുന്നതായും, ഭർതൃമാതാവും ഭർതൃസഹോദരിയും മാനസികമായി പീഡിപ്പിച്ചിരുന്നതായും പ്രിയങ്കയുടെ പിതാവ് സുഖ്ദേവ് പണ്ഡിറ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജൂൺ 29 ഞായറാഴ്ച രാവിലെ മുതൽ പ്രിയങ്കയെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ പിതാവ് ജലേബിയാമോർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുംരഹർ ഗ്രാമത്തിലെ നദീതീരത്ത് നിന്ന് യുവതിയുടെ വെട്ടിമാറ്റിയ തല കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ശരീരം കഷണങ്ങളാക്കി മാറ്റുകയായിരുന്നു. നദീതീരത്ത് ഒന്നരയടിയോളം ആഴത്തിൽ മണ്ണിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ടിരുന്ന തല ഒരു തെരുവുനായ മണ്ണ് മാന്തി പുറത്തെടുക്കുകയായിരുന്നു. സ്ഥലത്തുനിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. പിതാവും സഹോദരനും എത്തിയാണ് ഇത് പ്രിയങ്കയുടെ തലയാണെന്ന് തിരിച്ചറിഞ്ഞത്. തല കണ്ടെടുത്തതോടെ പോലീസ് നടത്തിയ നീക്കത്തിൽ പ്രിയങ്കയുടെ ഭർത്താവ് വികാസ് പണ്ഡിറ്റ്, ഭർതൃമാതാവും, ഭർത്താവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ മറ്റ് കുടുംബാംഗങ്ങൾ നിലവിൽ ഒളിവിലാണ്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.





























