ചെന്നൈ : ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയെ അര്‍ധരാത്രി സ്കാന്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം ആശുപത്രി ജീവനക്കാരി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചെന്നൈയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 23 ന് കാണാതായ സുമിത(41) എന്ന രോഗിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമിത. മേയ് 23 മുതല്‍ ഇവരെ കാണാനില്ലെന്ന് ഭര്‍ത്താവ് മൗലി മെയ് 31ന് പോലീസില്‍ പരാതി നല്‍കി. വ്യാപക തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇതിനിടെ ജൂണ്‍ എട്ടിന് ആശുപത്രിയിലെ എട്ടാം നിലയില്‍ ജീവനക്കാര്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കാണാതായ സ്ത്രീയുടെതാണെന്ന് ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഭര്‍ത്താവ് മൗലി എത്തി മൃതദേഹവും വസ്ത്രങ്ങളും ബാഗും പരിശോധിച്ച് സുമിതയുടെതാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുമിതയുടെ കൈവശം പണമുള്ളത് ശ്രദ്ധയില്‍പ്പെട്ട രാധിദേവിയെന്ന ജീവനക്കാരിയാണ് കൊലക്കുപിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇവരെ പോലീസ് പിടികൂടി ചോദ്യംചെയ്തു. മൂന്ന് വര്‍ഷത്തോളമായി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കരാര്‍ തൊഴിലാളിയാണ് രാധിദേവി. പണത്തിന് അത്യാവശ്യം നേരിട്ട ഇവര്‍ കൂട്ടിരിപ്പുകാരൊന്നുമില്ലാത്ത ദുര്‍ബലയായ സുമിതയെ കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നുവത്രെ.
മെയ് 22ന് രാത്രി 12.30 ഓടെ രാധിദേവി സുമിതയുടെ അരികില്‍പോയി സ്കാനിങ്ങിനായി കൂടെവരാന്‍ പറഞ്ഞു. സുമിതയെ വാര്‍ഡില്‍ നിന്ന് വീല്‍ചെയറില്‍ ലിഫ്റ്റിനരികില്‍ കൊണ്ടുപോയി. അവിടെവെച്ചാണ് മൊബൈല്‍ ഫോണും പണവും കവര്‍ന്നത്. തുടര്‍ന്ന് എട്ടാം നിലയിലേക്ക് കൊണ്ടുപോയി കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 8ന് എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്സ് മുറിക്ക് സമീപമാണ് സുമിതയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്.