ലഖ്‍നൗ : ഉത്തർപ്രദേശിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായിരുന്നു നാട്ടുകാരുടെ ക്രൂരത. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ നേരത്തേ പോലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് വീട്ടിനകത്ത് കയറി നാട്ടുകാർ ഭാര്യയെ കുട്ടിയുടെ മുന്നിലിട്ട് മർദ്ദിച്ചത്. സഹായിക്കണമെന്ന് അവർ ഉറക്കെ നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സുഭാഷ് ബഥമിന് മാനസിക രോഗമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഒരു കൊലക്കേസിലെ പ്രതിയുമാണ്. ഇയാളുടെ ഭാര്യയെ നാട്ടുകാർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരന് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു.