ഡൽഹി: 36 വർഷത്തിനിടെ ഏറ്റവും ചൂടേറിയ മെയ് മാസത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്ന് കാലാവസ്ഥ വകുപ്പ്. ഈ വർഷം ഏപ്രിലിലും മെയ് മാസത്തിലും ഉയർന്ന താപനില രേഖപ്പെടുത്തുകയും ഒന്നിലധികം ഇടങ്ങളിൽ റെക്കോർഡുകൾ തകർക്കുകയും ചെയ്തു. ഇന്ത്യയിൽ ഈ വർഷം ഏപ്രിലിലെ ശരാശരി താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. 2004-ൽ 35 ഡിഗ്രി സെൽഷ്യസ്, 2009-ൽ 35.5 ഡിഗ്രി സെൽഷ്യസ്, 2014-ൽ 35.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന താപനില. മെയ് മാസത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 37.3 ഡിഗ്രി സെൽഷ്യസായിരുന്നു. 1988-ന് ശേഷം ആദ്യമായാണ് ഇത്രയേറെ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്.
46. 5 ഡിഗ്രിയായിരുന്നു മെയ് 31 ന് ആൽവാറിലെ താപനില. രേഖപ്പെടുത്തിയതിൽ നാലാമത്തെ ഉയർന്ന താപനിലയാണിത്. അതേ ദിവസം തന്നെ ബിലാസ്പൂരിൽ 46.8 ഡിഗ്രിയും ബുലന്ദ്ഷഹറിൽ 46 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ തണുപ്പേറിയ പ്രദേശങ്ങളിൽ പോലും താപനില ഉയർന്ന സാഹചര്യമാണ് ഇത്തവണയുണ്ടായത്. ഡെറാഡൂണിൽ 43.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉത്തരേന്ത്യയിലാണ് താരതമ്യേന ചൂട് കൂടുതൽ രേഖപ്പെടുത്തിയത്.





























