റാന്നി: റോഡ് പരിശോധനക്ക് എത്തിയ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിച്ചതിനെ തുടർന്ന് പോലീസ് സഹായത്തോടെ പരിശോധ നടത്തി മരാമത്ത് ഉദ്യോഗസ്ഥർ മടങ്ങി. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ജണ്ടായിക്കൽ-വലിയകുളം-അത്തിക്കയം റോഡ് നിർമ്മാണ ക്രമക്കേടുകളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്ത്രീകളടക്കം നാട്ടുകാർ സംഘടിച്ച് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചത്. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ പണിത റോഡ് പണി പൂർത്തിയായതിന് പിന്നാലെ തകർച്ച നേരിട്ടതിനെ തുടർന്നാണ് ക്രമക്കേട് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയത്. രണ്ട് മാസം മുൻപാണ് റോഡ് പണി പൂർത്തിയായത്. നിലവാരം കുറഞ്ഞ നിലയിൽ പണിതീർത്തതിനാലാണ് റോഡിൻ്റെ പല ഭാഗത്തും തകർച്ച നേരിട്ടത്. ഇത് അന്വേഷിക്കണമെന്ന് എംഎൽഎ അടക്കം ജനപ്രതിനിധികളോട് ആവിശ്യപ്പെട്ടതിനെ തുടർന്ന് മരാമത്തിൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ റോഡ് സന്ദർശിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും മറ്റ് നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പണിയില്‍ ക്രമക്കേട് ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ കരാറുകാരെ സഹായിക്കുന്നതായാണ് ആരോപണം. നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് മരാമത്ത് ചീഫ് എഞ്ചിനീയറടക്കം റോഡ് പരിശോധിക്കാൻ എത്തിയെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കടുത്ത അനാസ്ഥയും അവഗണനയിലും പ്രതിഷേധിച്ച് റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
ബി.എം.ആൻ്റ് ബി.സി.നിലവാരത്തിൽ റോഡ് നിർമ്മാണം നടത്തുമെന്ന് പറഞ്ഞെങ്കിലും തീരുമാനം മാറ്റി. റോഡിന് അനുയോജ്യമല്ലാത്ത എം എസ്.എസ് നിലവാരത്തിലേക്ക് തരം താഴ്ത്തി പണിയുകയാണ് ഉണ്ടായതെന്നാണ് പ്രധാന ആരോപണം. റോഡ് നിർമ്മാണം തുടങ്ങുന്നതിന് മുന്നേ തന്നെ കുടിവെള്ള പൈപ്പുകളുടെ തകരാർ എല്ലാം പരിഹരിച്ച ശേഷം നിർമ്മാണം നടത്തണമെന്നുള്ള ആവിശ്യവും കരാറുകാരും ഉദ്യോഗസ്ഥരും അട്ടിമറിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജൽ ജീവൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ ആദ്യമേ സ്ഥാപിച്ചശേഷം വേണമായിരുന്നു ടാറിംഗ് നടത്തേണ്ടിയിരുന്നത്. പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിക്കുന്ന അവസ്ഥ ഇനി വന്നാൽ റോഡിന്റെ അവസ്ഥ വീണ്ടും പരിതാപകരം ആകുമെന്നും നാട്ടുകാര്‍ പറയുന്നു. മരാമത്തിൻ്റെയും ജല അതോറിറ്റിയുടെയും ഐക്യം ഇല്ലായ്മയും അശാസ്ത്രിയ നിർമ്മാണത്തിന് ഇടയായി. ടാറിംഗ്പണികൾ നടക്കുമ്പോൾ മരാമത്തിൻ്റെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടാകാതിരുന്നത് കരാർ എടുത്തവരുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത ബന്ധം മൂലമാണമെന്നും നാട്ടുകാർ ആരോപിക്കുന്നു.





























