കോഴിക്കോട് : കോഴിക്കോട് ഈങ്ങാപുഴയില്‍ വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്തു. വായ്പാ കുടിശ്ശികയെ തുടർന്നാണ് എസ്‍ബിഐ നടപടി. ഇതോടെ അഞ്ചംഗ കുടുംബം പെരുവഴിയിലായി. പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് കുടുംബത്തിന് താമസിക്കാന്‍ താല്‍ക്കാലികമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയെന്നും കുടിശിക തീര്‍ക്കാന്‍ ബാങ്ക് സാവകാശം നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു.
ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപയാണ് ഇനി തിരിച്ചടയ്ക്കേണ്ടത്. 20 ലക്ഷത്തിന് മുകളില്‍ പണം തിരിച്ച് അടച്ചതായും കുടുംബം വ്യക്തമാക്കുന്നു. 2017 ല്‍ റബര്‍ സംസ്കരണ ഫാക്ടറി തുടങ്ങിയപ്പോള്‍ തന്നെ വഴിയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ സി.പി.എം പ്രാദേശിക നേതൃത്വം ഇവിടെ കൊടികുത്തിയത് വലിയ വിവാദമായിരുന്നു. ആറുമാസം മാത്രമാണ് ഫാക്ടറിക്ക് പ്രവര്‍ത്തിക്കാനായത്.