റാന്നി : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു. കൊടുങ്കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്ന വലിയകാവ്, ഓലിക്കൽ കലായിൽ ഉഷാകുമാരിക്ക് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായി. വീടിൻ്റെ അറ്റകുറ്റപണികൾ നടത്തി ചോർന്നൊലിക്കാത്ത കൂരയ്ക്ക് കീഴിൽ ഇരുന്ന് ഉഷാകുമാരിയുടെ മകൾ അഞ്ജലിക്കും അഞ്ജനയ്ക്കും ഇനി പഠനം തുടരാം.
ശക്തമായി വീശിയടിച്ച കാറ്റിൽ ഉഷാകുമാരിയുടെ വീടിന് മുന്നിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞു വീഴുകയായിരുന്നു. മുൻഭാഗത്തെ മേൽക്കൂര പൂർണമായ തകർന്ന വിടിന് മുകളിൽ ടാർപോളിൻ കെട്ടി ഭാഗികമായി മാത്രം ചോർച്ച ഒഴിവാക്കിയാണ് 5 മാസമായി ഉഷാകുമാരിയും ഭർത്താവ് രാജപ്പനും രണ്ട് മക്കളുമടങ്ങിയ കുടുംബം കഴിഞ്ഞു വന്നത്. കാറ്റടിക്കുമ്പോൾ പടുത പാറി പറക്കും. വെള്ളം വീടിനുള്ളിലേക്ക് വീണ് കുട്ടികൾക്ക് പല ദിവസവും പഠനം മുടങ്ങുകയും ചെയ്തു. സംഭവം നടന്നതിൻ്റെ അടുത്ത ദിവസം തന്നെ ഉഷാകുമാരി റാന്നി- അങ്ങാടി വില്ലേജ് ഓഫീസിൽ നഷ്ട പരിഹാരത്തിനായി അപേക്ഷ നൽകിയിരുന്നു.
പിന്നീട് നഷ്ടപരിഹാരത്തിനായി റാന്നി താലൂക്ക് ഓഫീസ്, പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പലതവണ കയറി ഇറങ്ങി. എങ്കില്ലം ഫലം ഒന്നും ഉണ്ടായില്ല. പിന്നീടാണ് ഗ്രാമപഞ്ചായത്തംഗം പി.എസ് സതീഷ് കുമാറിൻ്റെ സഹായത്തോടെ ഉഷാകുമാരി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശത്തെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ജില്ലാ കളക്ടർ ഡോ.വിദ്യ എസ് അയ്യർ ഉഷാകുമാരിക്ക് നഷ്ടപരിഹാര തുക അനുവദിച്ച് ഉത്തരവാകുകയായിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവ് ഗ്രാമപഞ്ചായത്തംഗം പി.എസ് സതീഷ് കുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എം.എസ് സുജ ബിനോയി, വലിയകാവ് വാർഡ് വികസന സമിതി അംഗങ്ങളായ ജോൺ മാന്താനത്ത്, ഇ.ടി കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഉഷാകുമാരിക്ക് കൈമാറി.