റാന്നി: നാറാണംമൂഴി മൂക്കത്ത് വീട് കുത്തി തുറന്ന് മോഷണം. പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് ആർ. രഘുനാഥിന്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം നടന്നത്. വീട് പൂട്ടി കുടുംബം ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിൻ്റെ മുന്നിലെ പ്രധാന വാതിൽ കമ്പിപോലുള്ള വസ്തു ഉപയോഗിച്ച് തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന ആദർശിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളും രണ്ട് നിലവിളക്കും ഒരു ആറന്മുള കണ്ണാടിയുമാണ് മോഷണം പോയിരിക്കുന്നത്.
ഗുരുവായൂർ ദർശനം കഴിഞ്ഞു ബുധൻ വൈകിട്ട് 5.30 ടെ കുടുംബം വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിരുന്നു വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും മറ്റ് സാധനങ്ങളും മോഷണം പോയെന്ന് മനസ്സിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. ഉടൻതന്നെ സ്ഥലത്തെത്തിയ പെരുനാട് പോലീസ് വിഷയത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നു സ്ഥലത്ത് ഫോറൻസിക് വിഭാഗവും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി, പെരുനാട് സി.ഐ ജി. വിഷ്ണു, എസ്.ഐമാരായ എ.ആര്‍ രവീന്ദ്രൻ, അച്ചൻകുഞ്ഞ്, സി.പി.ഓമാരായ പ്രസാദ്, അനന്ദു ഹരിദാസ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.





























