മാള: വീട്ടമ്മമാർ അരിഞ്ഞു നൽകി നേടുന്നത് പ്രതിമാസം അരലക്ഷം. അരിയുക എന്ന് കേട്ട് ഞെട്ടേണ്ട. വാഴപ്പിണ്ടിയും വാഴക്കുടപ്പനുമാണ് അരിയുന്നത്. ടി.വി കണ്ടും മൊബൈൽ തോണ്ടിയും അലസമായി സമയം കളയുന്ന വീട്ടമ്മമാർക്ക് മുന്നിൽ മാതൃകയാവുകയാണ് മാള കൃഷിഭവന്റെ കീഴിലുള്ള കോൾക്കുന്ന് കൃഷിക്കൂട്ടം. വീട്ടമ്മമാരായ അംബിക, സുഷമ, രതി, രജനി, ഷീന എന്നിവർ ചേർന്ന് തുടങ്ങിയതാണീ സംരംഭം. വാഴപ്പിണ്ടിയും വാഴക്കുടപ്പനും കൂർക്കയും പച്ചക്കറികളും കഴുകി വൃത്തിയാക്കി അരിഞ്ഞ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ പാക്ക് ചെയ്ത് റെഡി ടു കുക്കായി വിപണനം ചെയ്യുകയാണിവർ. കോൾക്കുന്ന് ഹരിതസംഘം എ ഗ്രേഡ് ക്ലസ്റ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവർ ക്ലസ്റ്ററിൽ നിന്നും പാവയ്ക്ക, മുളക് എന്നിവ വാങ്ങി ഉണക്കി കൊണ്ടാട്ടമാക്കി വിൽക്കുന്നു.
ക്ലസ്റ്ററിലെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന മഞ്ഞൾ സംഭരിച്ച് ഉണക്കിപ്പൊടിച്ച് വിൽക്കുന്നുമുണ്ട്. മാർക്കറ്റിൽ നിന്നും ഗുണമേന്മയുള്ള മല്ലിയും മുളകും വാങ്ങി വൃത്തിയാക്കി കഴുകി ഡ്രയറിൽ ഉണക്കിപ്പൊടിച്ചു വിൽക്കുന്നുമുണ്ട്.ഇവ വാങ്ങാൻ ആവശ്യക്കാരേറെയാണ്. സ്ഥാപനം തുടങ്ങി ആറുമാസത്തിനകം തന്നെ മാസം അരലക്ഷം വിറ്റുവരവിലേക്ക് എത്തി. അച്ചാറുകളുടെയും മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെയും നിർമ്മാണത്തിലേക്ക് കൂടി കടക്കുകയാണ് ഈ സംരംഭം. കൃഷിക്കൂട്ടത്തിന് എല്ലാം പിന്തുണയും നൽകി അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിലും വിപണനത്തിലും ക്ലസ്റ്ററും പ്രസിഡന്റ് കെ.എസ്. സിനോജും ഇവരെ സഹായിക്കുന്നു.