ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ് ഓയിൽ മോഷ്ടിച്ച സംഘത്തെ രാജസ്ഥാൻ പോലീസ് പിടികൂടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) എണ്ണക്കുഴലിൽ നിന്ന് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ എട്ട് പേരാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശികളായ ഘനശ്യാം നോനി (54), ജയരാജ്സിൻഹ ചുദാസാമ (34), ഗുജറാത്ത് സ്വദേശികളായ മുകേഷ് മമേഘ് വാൾ (44), രഞ്ജിത് ചൗരസ്യ (48), രമേഷ് താക്കൂർ (41), സുരേജി താക്കൂർ (32), മഹേഷ് താക്കൂർ (32), ഉത്തർപ്രദേശ് സ്വദേശി ദിലീപ് യാദവ് (35) എന്നിവരാണ് അറസ്റ്റിലായത്.
അഹമ്മദാബാദ്-രാജ്കോട്ട് ദേശീയപാതയിൽ ക്രൂഡ് ഓയിൽ വിൽപന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഭീകരവിരുദ്ധ സംഘം (എടിഎസ്) രാജസ്ഥാൻ പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യം പിടിയിലായ ഒരാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതികൾ തമ്മിൽ ജയിലിൽവെച്ചാണ് പരസ്പരം പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ ബലോത്ര ജില്ലയിലൂടെ കടന്നുപോകുന്ന എണ്ണക്കുഴലിലാണ് സംഘം കവർച്ച നടത്തിയത്. ബലോത്രയിലെ കലുഡി ഗ്രാമത്തിലെ വിജനമായ തരിശുഭൂമിയിൽ ഏകദേശം നാലടി ആഴത്തിൽ കുഴിയെടുത്ത് എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ചായിരുന്നു മോഷണം. വാൽവിലൂടെ ക്രൂഡ് ഓയിൽ പുറത്തെടുത്ത ശേഷം രണ്ട് ലോറികളിലേക്ക് പമ്പ് ചെയ്താണ് കടത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മോഷ്ടിച്ച ക്രൂഡ് ഓയിൽ എവിടേക്കാണ് എത്തിച്ചതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.






























