പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു. സംഘടനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സ്വപ്ന സുരേഷിനു ജോലി നല്‍കിയപ്പോള്‍ മുതലാണ് പ്രതികാരം ആരംഭിച്ചത്. ഭരണകൂടഭീകരതയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം എച്ച്ആര്‍ഡിഎസ് ഓഫീസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്ളാറ്റിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അട്ടപ്പാടി, പാലക്കാട്, തൊടുപുഴ, പരിയാരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ രംഗത്തെത്തിയത്.
സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൻകീഴിൽ തന്നെയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി (എച്ച്ആർഡിഎസ്) പ്രവർത്തിക്കുന്നതെന്ന് സംഘടനയുടെ ചീഫ് പ്രൊജക്ട് കോഓർഡിനേറ്റർ ജോയ് മാത്യൂ പറഞ്ഞിരുന്നു. പിഎഫ്എംഎസ് എന്ന സംവിധാനത്തിലൂടെയാണ് എച്ച്ആർഡിഎസ് സാമ്പത്തിക വിനിമയങ്ങളെല്ലാം നടത്തുന്നത്. എച്ച്ആർഡിഎസ് ഇന്ത്യയുടെ അക്കൗണ്ടിലല്ല പണം വരുന്നത്. പ്രോജക്ടിന്റെ അക്കൗണ്ടിലേക്കാണ്. ഒരു രൂപ അതിൽ നിന്ന് ചെലവഴിക്കണമെങ്കിൽപ്പോലും അതിന്റ ചെലവ് കണക്കുകൾ കാണിച്ചാൽ മാത്രമേ ബാങ്കിൽ നിന്ന് ഫണ്ട് കിട്ടുകയുള്ളൂ. ഒരു രൂപപോലും ഇതിൽ നിന്ന് വകമാറ്റി ചെലവഴിക്കാൻ കഴിയില്ലെന്നും ജോയ് മാത്യൂ മാധ്യമങ്ങളോട് പറഞ്ഞു.
ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജനയുടെ ഇംപ്ലിമെന്റിങ് ഏജൻസിയാണ് എച്ച്ആർഡിഎസ്സെന്ന് ജോയ് മാത്യൂ പറയുന്നു. ഇതുവഴി സംഘടനയിലേക്ക് വരുന്നത് 4 കോടിയോളം രൂപ മാത്രമാണ്. ആരോപിക്കപ്പെടുന്നത്ര സംഖ്യയൊന്നും സംഘടനയ്ക്ക് ലഭിക്കുന്നില്ല. വിദേശത്തു നിന്നുള്ള ഫണ്ടുകളും ലഭിക്കുന്നുണ്ട്. വേറൊരു സർക്കാർ ഫണ്ടും തങ്ങൾക്ക് ലഭിക്കുന്നില്ല. ഡിഡിയുജികെവൈയിൽ നിന്ന് എത്ര ഫണ്ട് എച്ച്ആർഡിഎസ്സിന് ലഭിക്കുന്നുണ്ടെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ജോയ് മാത്യൂ പറഞ്ഞു.
സംസ്ഥാന കുടുംബശ്രീ മിഷനാണ് എച്ച്ആർഡിഎസ് പദ്ധതിയുടെ നോഡൽ ഏജൻസിയെന്ന അവകാശവാദവും ജോയ് മാത്യൂ ഉന്നയിക്കുന്നുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിൻകീഴിലാണ് സംഘടനയുടെ പദ്ധതിയുടെ പ്രവർത്തനം. കുടുംബശ്രീമിഷന്റെ കർശനമായ മോണിറ്ററിങ്ങിലാണ് ഈ പദ്ധതി മുമ്പോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.































