ഡെറാഡൂൺ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കുന്നവർക്ക് വൻ ഓഫറുമായി ഉത്തരാഖണ്ഡ് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് അസോസിയേഷൻ ഇളവ് നൽകുന്നത്. സംസ്ഥാനത്ത് ഇക്കുറി വോട്ടിംഗ് ശതമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ അസോസിയേഷനും തെരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പുവെച്ചു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ജനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള ഹോട്ടലുകളിൽ എത്തിയാൽ ബില്ലിൽ 20 ശതമാനം ഇളവ് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് സാഹ്നി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പോളിങ് നടക്കുന്ന 19ന് വൈകുന്നേരം മുതൽ 20 വരെ ബില്ലിൽ ഇളവ് നേടാം. വോട്ട് ശതമാനം കൂട്ടാനും സമ്മതിദാനം വിനിയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കാനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ഉദ്യോഗസ്ഥർ വിരലിൽ അടയാളപ്പെടുത്തുന്ന മഷി കാട്ടിയാൽ ഇളവ് ലഭ്യമാകുമെന്നും അദ്ദേഹം വിശദമാക്കി.
വോട്ട് ശതമാനം വർധിപ്പിക്കാനായി നിരവധി സംഘടനകൾ ഇത്തരത്തിലുള്ള ശ്രമങ്ങളുമായി കമ്മീഷനെ സമീപിക്കുന്നുണ്ടെന്ന് അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ വിജയ് കുമാർ ജോഗ്ദന്ദെ വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ മുമ്പോട്ടുവെച്ച നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 19നാണ് ഉത്തരാഖണ്ഡിലെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യമാണ് വിജയിച്ചത്.