തൃശൂർ : തൃശൂർ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പോലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.
പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പ്രധാനമായും നടക്കുന്നത്.
പുതുവല്‍സരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പോലീസിന‍്റെ കര്‍ശന നിലപാടുകളുമാണ് ആഘോഷങ്ങൾ കുറയാൻ പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിൽ ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടിപ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.