കൊച്ചി: ഒരുകാലത്ത് തലവേദനയായിരുന്ന സെപ്റ്റേജ് മാലിന്യനീക്കം കൊച്ചി കോർപ്പറേഷന് വരുമാന സ്രോതസായി. ഇതിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. നടപടികൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഡിജിറ്റലാക്കിയതോടെ ഒമ്പതുമാസം കൊണ്ട് 67 ലക്ഷം രൂപ ലഭിച്ചു.കൊച്ചി നഗരത്തിലും സമീപ മുനിസിപ്പാലിറ്റികളിലുമായി 200 ലോഡ് കക്കൂസ് മാലിന്യം ഒരുദിവസം കൈകാര്യം ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്ക്. കൊച്ചി നഗരസഭയ്ക്ക് മാത്രമാണ് രണ്ട് സെപ്റ്റേജ് പ്ലാന്റുകളുള്ളത്. ഒരെണ്ണം വില്ലിംഗ്ഡൺ ഐലൻഡിലും മറ്റൊന്ന് ബ്രഹ്മപുരത്തും. രണ്ട് പ്ലാന്റുകളിലൂടെ പ്രതിദിനം 40 ലോഡ് മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. 200 ലോഡ് മാലിന്യം സംസ്‌കരിക്കണമെന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം.
40 ലോഡ് മാലിന്യം കോർപ്പറേഷന്റെ ‘കൊച്ചി വൺ ‘ആപ്പിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ഒരു കുടുംബത്തിന് കക്കൂസ് മാലിന്യം സംസ്‌കരിക്കണമെങ്കിൽ ആപ്പിലൂടെയാണ് ലോറികൾ ബുക്ക് ചെയ്യണം.ആപ്പിലൂടെ തന്നെ പണമടയ്ക്കാനും സാധിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. നഗരസഭയുടെ അക്കൗണ്ടിലേക്ക് ഇതുവഴി വന്നത് 4.16 കോടിയാണ്. ആദ്യകാലത്ത് നിരവധി സങ്കേതികപ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങൾ പൂർണമായിരുന്നില്ല. ഇപ്പോൾ പ്രവർത്തനം പൂർണതോതിലായി. ആറു ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.





























