പത്തനംതിട്ട: വന്യജീവികൾ കാരണം ക്യഷിനാശവും വരുമാനനഷ്ടവും സംഭവിച്ച മുഴുവൻ കർഷകർക്കും അർഹമായ ആനുകൂല്യം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മുഖ്യവനപാലകന് നിർദേശം നൽകി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ നിർമിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റബർ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് തലത്തിൽ റബർതോട്ടം ഉടമകൾക്ക് ബോധവത്കരണം നൽകണം. ഇതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. പഞ്ചായത്ത് ഡയറക്ടർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. എഴുമറ്റൂർ, തെള്ളിയൂർ, വരിക്കാനിക്കൽ, ചീനിക്കണ്ടം, മുതുപാല, മടുക്കപ്പുഴ, വാളക്കുഴി, കാരമല തുടങ്ങിയ സ്ഥലങ്ങളിലെ കാട്ടുപന്നി ശല്യത്തിനെതിരെ വാളക്കുഴി പൗരസമിതി പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പഞ്ചായത്തുകളിൽ കൂടുന്ന ജനജാഗ്രതാസമിതിയുടെ ശിപാർശ അനുസസരിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നടപടി സ്വീകരിക്കുന്നതായി ഡിഎഫ് കമ്മീഷനെ അറിയിച്ചു.