റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ നിന്ന് മലയോരമേഖലയിലെ ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണ്ണമായി ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാരിൽ അടിയന്തിരമായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കിസാൻ സഭ റാന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി റാന്നി നിയോജകമണ്ഡലത്തിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകൾ കേന്ദ്രീകരിച്ച് വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സുപ്രീം കോടതി വിധിയും അതിനെത്തുടർന്നുള്ള കേന്ദ്രസർക്കാർ നടപടികളും റാന്നിയിലെ മലയോര മേഖലയിലുള്ള ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തുടർന്ന് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര വില്ലേജുകളിലെ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോഴത്തെ പുതിയ ഉത്തരവ്. ആഗോള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ മാസ്റ്റർ പ്ലാൻ വികസനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടാതെ ആദിവാസി-പട്ടികജാതി ഉന്നതികളുടെ വികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള വിവിധ വികസന പദ്ധതികൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.
കാർഷിക മേഖലയുടെ തകർച്ചയ്ക്കും പൊതുജന ജീവിതം ദുസ്സഹമാകുന്നതിനും ഇത് കാരണമാകും. മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കാനും മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിക്കും നേരിട്ട് നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി. വടശേരിക്കര വില്ലേജിലെ ഒപ്പുശേഖരണം 18 വൈകിട്ട് നാലിന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. 19ന് പെരുനാട്ടില്‍ കിസാന്‍സഭ പത്തനംതിട്ട ജില്ലാ സെക്രട്ടറി ടി.മുരുകേഷും, 20ന് കൊല്ലമുള വില്ലേജിലെ ഒപ്പുശേഖരണം കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയനും ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സുരേഷ് അമ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ജി.പ്രസന്നന്‍, ആര്‍.നന്ദകുമാര്‍, സമനിസാ മുഹമ്മദ്, പി.സി എബ്രഹാം, ഡോ.ടി.അനില്‍കുമാര്‍, വി.എൽ.ആനന്ദൻ, ആര്‍.രജില, അനീഷ് വടശ്ശേരിക്കര, പി.സി.തോമസ് റാന്നി, തോമസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.































