തിരുവനന്തപുരം: യുദ്ധത്തിനായി റഷ്യയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് വിടുന്നത് അംഗീകരിക്കില്ല. റഷ്യൻ അംബാസഡറെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.തിരുവനന്തപുരത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക് എത്തിയതായിരുന്നു ജയശങ്കർ. മലയാളികളെ കടത്തിയ ഏജന്റുമാരെ നിയമത്തിനു മുന്നിലെത്തിക്കും. ഇതുവരെ രണ്ടുപേരെ നാട്ടിൽ തിരിച്ചെത്തിച്ചു. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരേയും എത്തിക്കും. വിദേശത്തുള്ള ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കൽ മോദി സർക്കാരിന്റെ ഗ്യാരന്റിയാണ്. ഇന്ത്യക്കാർ എവിടെ ആപത്തിൽപ്പെട്ടാലും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും.
എൻ.ഡി.എ സ്ഥാനാർത്ഥികളും കേന്ദ്രമന്ത്രിമാരുമായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും അതിനായി പ്രവർത്തിച്ചവരാണ്. തിരഞ്ഞെടുപ്പായതിനാൽ കച്ചത്തീവ് പ്രശ്നത്തിൽ ഔദ്യോഗിക നിലപാട് പറയാനാവില്ല. പക്ഷെ അത് ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കുമെന്ന അഭിപ്രായത്തോട് യോജിപ്പില്ല. കച്ചത്തീവ് വേണമെന്ന് പറഞ്ഞുനടക്കുകയും കൈമാറിയതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യവിരുദ്ധ നിലപാടാണ് തമിഴ്നാട് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.





























