ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ് നിർത്തിയിട്ടു. ബുധനാഴ്ച രാവിലെ അസമിലെ ഹോജായ് ജില്ലയിലാണ് സംഭവം. പാളത്തിലൂടെ കാട്ടാനക്കൂട്ടം കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് നിരവധി കാട്ടാനകൾ സുരക്ഷിതമായി പാളം മുറിച്ചുകടന്ന ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഹവായ്പൂര്‍ പ്രദേശത്ത് കാട്ടാനക്കൂട്ടം റെയില്‍വേ പാളത്തിന് സമീപം എത്തി പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രാജധാനി എക്‌സ്പ്രസ് എത്തുന്നത് ഒരു വനംവകുപ്പ് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. വനംവകുപ്പ് ജീവനക്കാരുടെയും ലോക്കോ പൈലറ്റിന്റെയും ലുംധിങ് റെയില്‍വേ കണ്‍ട്രോള്‍ റൂമിന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിൻ നിർത്തിയത്.കാട്ടാനകള്‍ നീങ്ങിയതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
അസം വനംമന്ത്രി ജയന്ത മല്ല ബറുവ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ആനകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള അപ്രതീക്ഷിത ഇടവേളയെന്നാണ് മന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനും അസമിലെ റെയില്‍വേ പാളങ്ങളിലൂടെ ആനകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ അവസരമൊരുക്കുന്നതിനുമായി വനംവകുപ്പും റെയില്‍വേ അധികൃതരും നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ സംഭവം.
കാട്ടാനകളുടെ സഞ്ചാരമേഖലയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ വേഗത കുറയ്ക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം വന്യമൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്ന നടപടിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനവും ലഭിച്ചു.































