റാന്നി: മനുഷ്യവന്യ ജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് കൂടുതൽ ജനസൗഹാർദ്ദപരമായി മാറുന്നതിൻ്റെ ഭാഗമായി റാന്നി ഡിവിഷനിലെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും റെയിഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ തുറക്കുന്നു. വന സംബന്ധമായ പ്രശ്നങ്ങളും മറ്റ് പ്രതിസന്ധികളും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് മനസ്സിലാക്കുന്നതിനും അവ ജനകീയമായി പരിഹരിക്കുന്നതിനും ആയി സെപ്റ്റംബർ 16 മുതൽ മനുഷ്യവന്യ ജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പഞ്ചായത്ത് തല ടീം അതത് പ്രദേശത്ത് ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വന സംബന്ധമായ വിഷയങ്ങളുടെ വിവരസമാഹരണം നടത്തും.
പത്തനംതിട്ട മുൻസിപ്പാലിറ്റി, റാന്നി, അങ്ങാടി, പഴവങ്ങാടി, കൊറ്റനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന വന സംബന്ധമായ പരാതികൾ, ആവലാതികൾ, അപേക്ഷകൾ എന്നിവയ്ക്ക് ഉടനടി പരിഹാരം കാണുന്ന വിധത്തിലാണ് ഒന്നാംഘട്ട പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. വന്യജീവി ആക്രമണ നഷ്ടപരിഹാരം, വിളനാശനഷ്ടപരിഹാരം, വനമേഖലയിൽ അധിവസിക്കുന്നവരുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്കിന്റെ സഹായം സ്വീകരിക്കാൻ ആകും. അതാത് പഞ്ചായത്തിൻ്റെ ഭൂമിശാസ്ത്ര ഘടനയ്ക്ക് ഉതകുന്ന മനുഷ്യവന്യ ജീവി സംഘർഷ ലഘൂകരണ കരട് പ്ലാനും പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ഹെൽപ്പ് ഡെസ്കിയിൽ സജ്ജമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ മാസം 23, 29 തീയതികളിൽ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും പ്രശ്നങ്ങളിൽമേൽ നടപ്പാക്കിയ പരിഹാരവും അവലോകനം ചെയ്യപ്പെടും. ഒന്നാം ഘട്ടത്തിൽ പ്രാദേശികമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ രണ്ടാംഘട്ട തീവ്ര യജ്ഞ പരിപാടിയിൽ അവതരിപ്പിക്കും. ജില്ലാതലത്തിൽ നടത്തപ്പെടുന്ന രണ്ടാംഘട്ടം ഒക്ടോബർ 1 മുതൽ 15 വരെ നീണ്ടുനിൽക്കും. ജില്ലാ ഭരണകൂടത്തിൻ്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിയമസഭാ സമാജികരുടെയും പങ്കാളിത്തത്തോടെയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവിടെയും പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങൾ ഒക്ടോബർ മാസം 16 മുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട തീവ്രയജ്ഞ പരിപാടിയിൽ അവതരിപ്പിക്കും.
ജില്ലാതലത്തിൽ പരിഹാരം കാണാൻ കഴിയാത്ത രണ്ടാംഘട്ടത്തിലെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ ക്രോഡീകരിച്ച് സർക്കാർ തലത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, വകുപ്പ് മേധാവികൾ, അതാതു പ്രദേശത്തെ എം.എല്‍.എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ഉൾപെടുന്ന ഫോറത്തിൽ അവതരിപ്പിച്ച് പ്രശ്നപരിഹാരം കണ്ടെത്തും. സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുന്ന തരത്തിലുമാണ് മനുഷ്യവന്യ ജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്.
































