ന്യൂഡല്‍ഹി : മനുഷ്യാവകാശ സെമിനാറില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിദ്യാര്‍ഥികള്‍ കടുത്ത ചോദ്യശരങ്ങള്‍ കൊണ്ട് എതിരേറ്റു.
‘മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും പൗരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തില്‍ കോടതികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ ലണ്ടന്‍ കിങ്സ് കോളേജ് സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറിലാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി ജഡ്ജിയെ ചോദ്യശരങ്ങള്‍ കൊണ്ട് നേരിട്ടത്.
സുപ്രീംകോടതി ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്‍റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കേസുകള്‍ ഇന്ത്യന്‍ കോടതികള്‍ വിവേചനപരമായി കൈകാര്യം ചെയ്യുന്നുവെന്ന കാഴ്ചപ്പാട് നീതിയുക്തമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇന്ത്യയുടെ ഭാവി ചീഫ് ജസ്റ്റിസ് കൂടിയായ ജസ്റ്റിസ് ചന്ദ്രചൂഡ് കൂടി ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടു കൊടുത്ത വിധി, മുസ്ലിം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ്, ഹിജാബ് വിവാദം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് നീക്കം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. വിഷയം കോടതിയിലായതിനാലും ഒരു ജഡ്ജിയായതിനാലും കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് കൂടുതലായും നല്‍കിയ ഉത്തരം.
ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത വിധിയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആ ബെഞ്ചിലുണ്ടായിരുന്നതിനാല്‍ പ്രതികരിക്കാനാവില്ലെന്നും ആ വിധിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് താന്‍ കരുതുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കി. ബുള്‍ഡോസര്‍ വിഷയം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചിട്ടുണ്ടെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.