തിരുവനന്തപുരം : പുതുവത്സരത്തലേന്ന് പരസ്യമായി മദ്യപിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളുടെ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ പാടുകള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് സംഭവിച്ചതല്ലെന്ന പോലീസ് വിശദീകരണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറും സീനിയര്‍ സിവില്‍ പോലീസ് ഓഫിസറും ചേര്‍ന്ന് മര്‍ദിച്ചെന്ന യുവാക്കളുടെ പരാതിയും ആരോപണം വാസ്തവവിരുദ്ധമാണെന്ന പോലീസിന്റെ മറുപടിയുമാണ് അന്വേഷിക്കേണ്ടത്. ആറ്റിങ്ങല്‍ സബ് ഡിവിഷന്റെ പരിധിയില്‍ വരാത്ത ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കി.
വക്കം വെളിവിളാകം സ്വദേശി ശബരിയുടെ പരാതിയിലാണ് നടപടി. 2019 ഡിസംബര്‍ 31 നായിരുന്നു സംഭവം. പുതുവത്സരത്തലേന്ന് പരാതിക്കാര്‍ വീട്ടിലേക്ക് പോകുമ്പോള്‍ 15 പേര്‍ ചേര്‍ന്ന് തങ്ങളെ വയലിക്കടക്ക് സമീപം മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. അവിടെയെത്തിയ ചിറയിന്‍കീഴ് പോലീസിനോട് വിവരം പറഞ്ഞപ്പോള്‍ തങ്ങളെ സ്റ്റേഷനിലെത്തിച്ച് പോലീസ് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. ആഹാര പാനീയങ്ങള്‍ നല്‍കാതെ മണിക്കൂറുകളോളം നിര്‍ത്തുകയും മൊബൈല്‍ ഫോണ്‍ വാങ്ങുകയും ചെയ്തു. മദ്യപിക്കാത്ത തനിക്കെതിരെ അബ്കാരി ചട്ടപ്രകാരം കേസെടുത്തെന്നും പരാതിക്കാരന്‍ അറിയിച്ചു. എന്നാല്‍, പരസ്യമായി മദ്യപിച്ചതിനാണ് പരാതിക്കാരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷനിലെത്തുമ്പോള്‍ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുണ്ടായിരുന്നെന്നും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശ്വാസയോഗ്യമാകാത്തതിനെ തുടര്‍ന്ന് കമീഷന്റെ അന്വേഷണവിഭാഗം ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി. മര്‍ദനമേറ്റത് എവിടെ നിന്നാണെന്ന കാര്യത്തില്‍ സി.ഐയും സംശയം പ്രകടിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സമയത്തുതന്നെ പരാതിക്കാരനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ എവിടെനിന്നാണ് മര്‍ദനമേറ്റതെന്ന വിവരം കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. പുതിയ അന്വേഷണത്തില്‍ എല്ലാ കക്ഷികളുടെയും മൊഴിയെടുക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണം.
അന്വേഷണം സത്യസന്ധമായും നിഷ്പക്ഷവുമാകണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ മേയ് 31 നകം അറിയിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.































