തിരുവനന്തപുരം : ബർമ മുതൽ ഗൾഫ് രാജ്യങ്ങളിൽ വരെ വൻനാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകളെ കൃത്യതയോടെ മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും പ്രവചിക്കാനും സഹായിക്കുന്ന മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഐ.എസ്.ആർ.ഒ ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് ജി.എസ്.എൽ.വി.എഫ് 14റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.ജി.എസ്.എൽ.വിയുടെ 16-ാമത്തെ വിക്ഷേപണമാണിത്.
2,274കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ ബർമ, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്ഥാൻ, മാലദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹത്തിന്റെ പ്രയോജനം കിട്ടും. ആഫ്രിക്ക മുതൽ ചെെനീസ് അതിർത്തി വരെയുള്ള കപ്പൽ യാത്രകൾക്കും ഗുണം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























