സിധി: ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല. പോലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യ പ്രദേശിലെ സിധിയിലെ പോലീസ് ക്വാട്ടേഴ്സിലാണ് സംഭവം. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് എന്ന പോലീസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയാണ് മകൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണത്തേ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ കലഹമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് ബേസ് ബോൾ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്. സിധി ജില്ലയിലെ കമാർജി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. പോലീസിന് വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ ഉദ്യോഗസ്ഥർ ക്വാട്ടേഴ്സിൽ എത്തിയിരുന്നു.





























