സിഡ്‌നി : ഹൈദരാബാദ് സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ്‌ബിന്നിൽ തള്ളി ഭർത്താവ്. കൊലപാതകത്തിന് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിൽ ഭാര്യവീട്ടിലെത്തിച്ചു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭർത്താവായ അശോക് രാജ് വരിക്കുപ്പല കൊലപ്പെടുത്തിയത്. ശേഷം ശരീരം ബക്ക്‌ലിയിലെ മാലിന്യ വീപ്പയിലിട്ടു. ശനിയാഴ്‌ചയാണ് സംഭവം. ചൈതന്യയുടെ മൃതദേഹം കണ്ടെത്തി.കൊലയ്‌ക്ക് ശേഷം ഇവരുടെ മകനുമായി അശോക് രാജ് ഇന്ത്യയിലേക്ക് മുങ്ങി.
കുട്ടിയെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. ഓസ്‌ട്രേലിയയിലെ പോയിന്റ് കുക്കിലാണ് ചൈതന്യയും അശോക് രാജും മകനൊപ്പം താമസിച്ചിരുന്നത്. ഇവർ ഓസ്‌ട്രേലിയൻ പൗരത്വവുമെടുത്തിരുന്നു. ചൈതന്യയെ കൊന്ന വിവരം ഇവരുടെ മാതാപിതാക്കളെ അശോക് അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ സ്ഥലത്തെ ജനപ്രതിനിധികളെ വിവരമറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ചൈതന്യയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.





























