ശാസ്താംകോട്ട : ഭാര്യയെ കാണാതായതിനെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയെ പോലീസ് കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഗുരു നിവാസിൽ അരുൺ ഡി രാജിന്റെ ഭാര്യ ലിറ്റി രാജനെ (21) യാണ് ഹൈദരാബാദിൽ നിന്നു കണ്ടെത്തിയത്. യുവതിയെ പിന്നീട് മാതാവിന്റെ സംരക്ഷണയിൽ വിട്ടു.
പോലീസ് പറയുന്നത് സമീപവാസികളായ അരുണും ലിറ്റിയും 2019 ഓഗസ്റ്റ് 6നു പ്രണയ വിവാഹിതരായി. തുടർന്ന് ലിറ്റി അരുണിന്റെ കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ കുണ്ടറയിൽ നഴ്സിങ് പഠനവും തുടർന്നു. അരുൺ ഗുജറാത്തിൽ ടയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞാണ് ഗുജറാത്തിൽ നിന്നു ലിറ്റി നാട്ടിലെത്തിയത്. അരുണിന്റെ വീട്ടിൽ എത്തിയ ശേഷം കഴിഞ്ഞ ഓഗസ്റ്റ് 16നു കാണാതാവുകയായിരുന്നു. പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി. തുടർന്നാണ് അരുണിനെ ഗുജറാത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നു യുവതി ബന്ധം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ലിറ്റിയെ ഫോൺകോളുകൾ പരിശോധിച്ചാണ് കണ്ടെത്തിയത്. പോലീസ് നിർദേശപ്രകാരം നാട്ടിലെത്തിയ ലിറ്റി പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്നു കോടതിയില്‍ ഹാജരാക്കിയപ്പോൾ തന്റെ മാതാവിനൊപ്പം പോവുകയാണെന്നും ജോലി സ്ഥലത്തേക്ക് വൈകാതെ മടങ്ങുമെന്നും ലിറ്റി അറിയിച്ചു.