ഹൈദരാബാദ് : ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൻ ലഹരി വേട്ട വിഷയം ചർച്ചയാകുന്നു. ബിജെപി നേതാവ് ജി. യോഗാനന്ദിന്‍റെ മകനും ബിസിനസുകാരനുമായ ഗജ്ജല വിവേകാനന്ദ്, ബോളിവുഡ് സംവിധായകൻ കൃഷ് അടക്കം ഒമ്പത് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തെലുങ്ക് സിനിമാ നിർമാതാവ് കേദാറിനൊപ്പം ലഹരി പാർട്ടിക്കെത്തിയവരിൽ നടി ലിഷി ഗണേശയെയും പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കേദാറിന്‍റെ ലിവിംഗ് ടുഗെതർ പങ്കാളിയാണ് ലിഷി ഗണേശ്.
ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യയുടെ പേരക്കുട്ടിയും ബിജെപി നേതാവ് ഗജ്ജല യോഗാനന്ദിന്‍റെ മകനും മഞ്ജീര ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗജ്ജല വിവേകാനന്ദ് ആണ് ഹൈദരാബാദിലെ പഞ്ചനക്ഷത്രഹോട്ടലിൽ ലഹരിപാർട്ടി നടത്തിയത്. പാർട്ടിക്കെത്തിയ തെലുങ്ക് സിനിമാ നിർമാതാവ് കേദാർ, ബോളിവുഡ് – തെലുങ്ക് സംവിധായകൻ കൃഷ് ജഗർലമുടി എന്നിവരടക്കം പത്ത് പേരെയാണ് ഗച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തത്. മണികർണിക, ഗബ്ബർ ഈസ് ബാക്ക്, കൃഷ്ണം വന്ദേ ജഗദ് ഗുരും എന്നീ സിനിമകളുടെ സംവിധായകനാണ് കൃഷ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് റെയ്ഡ് നടത്തിയത്.





























