കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾ നടത്തണമെങ്കിൽ ഇനി ചെലവേറും. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന ലാബ് പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണക്കാരായ രോഗികൾ ദുരിതത്തിൽ ആയിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ പത്തോളജി ലാബിൽ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ ഇപ്പോൾ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ബയോപ്സി പരിശോധനയ്ക്ക് 150 രൂപയാണ് നിരക്ക്. ഏറ്റവും അധികം പേർ നടത്തുന്ന ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപ നൽകണം. ഇതോടെ മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് ദുരിതമേറി.
ലുപുസ് ആന്റികൊഗുലന്റ് പരിശോധനയ്ക്ക് 800 രൂപയാണ് നൽകേണ്ടത്. നേരത്തെ പരിശോധനകളെല്ലാം സൗജന്യമായിരുന്നു. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി പുറത്തിറക്കിയ കുറിപ്പിൽ ഇതിന്റെയെല്ലാം നിരക്കുകൾ പരിഷ്കരിച്ചിരിക്കുകയാണ്. ഇതിൽ ജില്ലാ കളക്ടറും ഒപ്പുവെച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.



























